.

അരിയില്‍

Saturday, December 5, 2009


dddd

my friend

Thursday, May 14, 2009

മേടചൂടിന്റെ കാഠിന്യത്തില്‍ വെന്തുരുകുന്നു. പുഴകളും കിണറുകളും നീരുറവകളും ജലസ്രോതസുകളും വറ്റിവരണ്ട്‌ കുടിവെള്ള ക്ഷാമം രൂക്ഷമായി. ദാഹജലം കിട്ടാതെ പാവപ്പെട്ട കുടുംബങ്ങള്‍ കിലോമീറ്ററുകള്‍ ഒരുപാത്രം വെള്ളത്തിനായി നെട്ടോട്ടത്തിലാണ്‌. പാചകത്തിനും ശുചിത്വത്തിനും കുടിക്കാനും വെള്ളംകിട്ടാതെ ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുമ്പോള്‍ ജില്ലാ ഭരണകൂടം ഇതൊന്നും അറിയാത്തതുപോലെ കിടന്നുറങ്ങുകയാണ്‌. പാവപ്പെട്ട പലകുടുംബങ്ങളും കുടിവെള്ളത്തിനായി സ്വത്തും പുരയിടവും സ്വര്‍ണ്ണപണ്ടങ്ങളും പണയം വെച്ച്‌ നിയമത്തിന്റെ നൂലാമാലകള്‍ മറികടന്ന്‌ കുഴല്‍ കിണര്‍ കുഴിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്‌. ഇവരില്‍ പലര്‍ക്കും വെള്ളം ലഭ്യമാവാത്ത ദുരവസ്ഥയുമുണ്ടാകുന്നു. കാര്‍ഷിക മേഖല കൊടുംവരള്‍ച്ചയെ തുടര്‍ന്ന്‌ വരണ്ടുണങ്ങി കഴിഞ്ഞിരിക്കുന്നു. കര്‍ഷകര്‍ ജലസേചനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച അവസ്ഥയിലാണ്‌. കാര്‍ഷികോല്‍പ്പാദനം വന്‍ തകര്‍ച്ചയെ നേരിടുകയാണിപ്പോള്‍. കവുങ്ങിന്‍ തോട്ടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും വരള്‍ച്ച കാരണം വളര്‍ച്ച എത്താത്ത അടക്കയുടേയും തേങ്ങയുടേയും പൂക്കുലകള്‍ തെറിച്ചുതുടങ്ങിയിട്ടുണ്ട്‌. കുടിവെള്ള വിതരണത്തിനായി ജില്ലാ ഭരണകൂടം അനുവദിച്ച തുക പൊതുജനങ്ങളെ പരിഹസിക്കുന്ന വിധത്തിലാണ്‌. ഒരു പഞ്ചായത്തിന്‌ പരമാവധി 25,000 രൂപ. ജനസംഖ്യ വ്യത്യാസമോ ഭൂ വിസ്‌ത്രിതിയോ ഭൂമിയുടെ വൈവിധ്യങ്ങളോ നോക്കാതെ അശാസ്‌ത്രീയമായി അനുവദിച്ച തുഛമായ തുകകൊണ്ട്‌ രണ്ടു ദിവസം വെള്ളം വിതരണം ചെയ്യാന്‍ മാത്രമേ തികയുകയുള്ളുവെന്ന്‌ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ പറയുന്നു. ആയിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്‌താല്‍ 68രൂപയാണ്‌ ജില്ലാ ഭരണകൂടത്തിന്റെ കണക്ക്‌. വണ്ടിയുടെ വാടകയും ടാങ്കിന്റെ വിലയും വിതരണക്കാരന്റെ കൂലിയും വെള്ളത്തിന്റെ വിലയും ഈ തുകകൊണ്ട്‌ ഒപ്പിച്ചെടുക്കണമെന്ന്‌ പറയുമ്പോള്‍ വെള്ളം വിതരണക്കാരും ഗ്രാമപഞ്ചായത്തും വ്യാജ കണക്കുകൊടുക്കാന്‍ നിര്‍ബന്ധിതരായി തീരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടി തട്ടിപ്പിന്‌ പ്രചോദനമാവുകയാണ്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടത്തിന്റെ പേര്‌ പറഞ്ഞ്‌ വളരെ വൈകിയാണ്‌ കുടിവെള്ള വിതരണം തുടങ്ങിയത്‌. മെയ്‌ പകുതി കഴിഞ്ഞിട്ടും വേനല്‍ മഴപോലും ലഭ്യമാവാത്ത പ്രദേശങ്ങള്‍ ജില്ലയില്‍ ധാരാളമുണ്ട്‌. പൊതുകിണര്‍ റിപ്പേര്‍ ചെയ്യാനുള്ള സംവിധാനം വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയിരുനിന്നെങ്കിലും ഇത്തവണ റിപ്പേര്‍ കുഴല്‍ കിണറുകളില്‍ മാത്രം ഒതുങ്ങി. ഗ്രൗണ്ട്‌ വാട്ടര്‍ വകുപ്പിനേയാണ്‌ ഈ ചുമതല ഏല്‍പ്പിച്ചത്‌. മാസങ്ങള്‍ക്കുമുമ്പുതന്നെ ഗ്രാമപഞ്ചായത്തില്‍ റിപ്പേര്‍ ചെയ്യേണ്ടിയിരുന്ന കുഴല്‍ കിണറുകളുടെ ലിസ്റ്റ്‌ അധികാരികള്‍ക്ക്‌ കൈമാറിയിട്ടുണ്ടെങ്കിലും ബോര്‍വെല്‍ റിപ്പയര്‍ പണി ഒച്ചിന്റെ വേഗതയിലാണ്‌. ആവശ്യമായ വിദഗ്‌ദര്‍ ഗ്രൗണ്ട്‌ വാട്ടര്‍ വകുപ്പില്‍ വേണ്ടത്ര ഇല്ലെന്ന കാരണമാണ്‌ പറയുന്നത്‌. ഡാര്‍ക്ക്‌ ഏരിയ എന്ന നിലയില്‍ ജില്ലയിലെ പലഭാഗത്തും പുതിയ കുഴല്‍ കിണറിന്‌ അനുമതി കിട്ടാത്തതും പൊതുജനങ്ങളെ വെട്ടിലാക്കി. അനധികൃതമായി ബോര്‍വെല്ലുകളുടെ എണ്ണം വര്‍ദ്ധിച്ചതാണ്‌ ഭൂഗര്‍ഭ ജലത്തിന്‌ ദൗര്‍ലഭ്യം നേരിടാന്‍ കാരണമായതെന്ന്‌ വിധഗ്‌ദര്‍ അഭിപ്രായപ്പെടുന്നു. വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന്‌ കേരള വാട്ടര്‍ അതോറിട്ടിയുടെ ശുദ്ധജലവിതരണ സംവിധാനവും താറുമാറായി. ബാവിക്കരയിലെ പമ്പ്‌ ഹൗസില്‍ നിന്ന്‌ ആവശ്യത്തിന്‌ വെള്ളം എടുക്കാന്‍ പുഴവറ്റിയതിനാല്‍ സാധ്യമല്ലാതായി തീര്‍ന്നിരിക്കുന്നു. കാസര്‍കോട്‌ മുനിസിപ്പാലിറ്റിയിലും സമീപത്തെ അഞ്ചോളം ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന വിദ്യാനഗറിലെ കേരള വാട്ടര്‍ അതോറിറ്റി യൂണിറ്റ്‌ പ്രവര്‍ത്തനം ഭാഗീകമായി നിര്‍ത്തിവെച്ച മട്ടിലാണ്‌. ബാവിക്കരയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആരംഭിച്ച്‌ പല സാങ്കേതിക കാരണങ്ങളാല്‍ പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത റഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌ യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ ഉപ്പുവെള്ളം കയറി ശുദ്ധജലവിതരണത്തിന്‌ തടസ്സമാകുന്നു. ആലൂരില്‍ ലക്ഷങ്ങള്‍ മുതല്‍മുടക്കി താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന മണല്‍തടയണ തകര്‍ന്ന്‌ ഉപ്പുവെള്ളം കയറുന്നത്‌ പതിവാണ്‌. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കുടിവെള്ള വിതരണ പദ്ധതികളായ സ്വജല്‍ധാര രാജീവ്‌ ഗാന്ധി കുടിവെള്ള പദ്ധതി, മിനി വാട്ടര്‍ സ്‌കീം തുടങ്ങിയ ജലവിതരണ സംവിധാനങ്ങളെല്ലാം ജലദൗര്‍ലഭ്യം കൊണ്ട്‌ ഭാഗീകമായോ പൂര്‍ണ്ണമായോ നിലച്ച അവസ്ഥയിലാണ്‌. കാഞ്ഞങ്ങാട്‌ ജില്ലാ ആസ്‌പത്രിയില്‍ ജലക്ഷാമം രൂക്ഷമായത്‌ കാരണം ആഴ്‌ചകളായി രോഗികള്‍ വലയുന്നു. ആസ്‌പത്രിയുടെ ശുചിത്വത്തിനും പാചകത്തിനും രോഗികളുടെ ആവശ്യത്തിനും വെള്ളം കിട്ടുന്നില്ല. ജനറല്‍ , സര്‍ജ്ജിക്കല്‍, സ്‌ത്രീപുരുഷ വാര്‍ഡുകളിലെ കക്കൂസ്‌ മുറികളിലധികവും അടച്ചിട്ടുകഴിഞ്ഞു. ആസ്‌പത്രിയിലെ കിണര്‍ വറ്റിയിട്ട്‌ ഒരു മാസത്തോളമായി. കിലോ മീറ്റര്‍ അകലെയുള്ള ആലയി മുടിക്കാലില്‍ നിന്നും വാട്ടര്‍ അതോറിറ്റിയുടെ ജലം ചാലുകീറി ജില്ലാ ആസ്‌പത്രിയുടെ കിണറിലെത്തിച്ച ശേഷമാണ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. ജില്ലാ ആസ്‌പത്രിയുടെ ജലക്ഷാമം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റേയെ ജില്ലാ പഞ്ചായത്തിന്റെയോ ഭാഗത്തുനിന്ന്‌ ഒരു നടപടിയും ഉണ്ടാകാത്തതില്‍ പൊതുജങ്ങളും രോഗികളും ആസ്‌പത്രി ജീവനക്കാരും അമര്‍ഷത്തിലാണ്‌. കാസര്‍കോട്‌ നഗരത്തിലെ രോഗികളെ കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന ജനറല്‍ ആസ്‌പത്രിയിലെ അവസ്ഥയും മറിച്ചല്ല. കേരള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണമാണ്‌ ജനറല്‍ ആസ്‌പത്രി ആശ്രയിക്കുന്നതെങ്കിലും ആവശ്യമായ ശുദ്ധജലം ആസ്‌പത്രിയിലേക്ക്‌ എത്തക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക്‌ കഴിയുന്നില്ല. ജനറല്‍ ആസ്‌പത്രിയിലെ പലവാര്‍ഡുകളിലും രോഗികള്‍ ശുചിത്വത്തിനും ദാഹജലത്തിനും വേണ്ടി പരക്കം പായുന്നു. ജില്ലയിലെ അനേകം സ്വകാര്യ ആസ്‌പത്രികളും ചെറുകിട വ്യവസായ ശാലകളും വാണിജ്യ സ്ഥാപനങ്ങളും കച്ചവട കേന്ദ്രങ്ങളും ഓഫീസുകളും ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്നു. ജില്ലയിലെ പ്രധാന നഗരങ്ങളിലെ പലഹോട്ടലുകളും ജലക്ഷാമം കൊണ്ട്‌ അടച്ചിട്ടിരിക്കുന്നു. കാഞ്ഞങ്ങാട്ട്‌ ആറും നീലേശ്വരത്ത്‌ രണ്ടും കാസര്‍കോട്ട്‌ ഒമ്പതും ഉപ്പളയില്‍ മൂന്നും കുമ്പള ഹൊസങ്കടി എന്നിവിടങ്ങളില്‍ ഓരോ ഹോട്ടലുകളും അടച്ചുകഴിഞ്ഞു. മലയോരത്തെ പുഴകളായ ചൈത്രവാഹിനി, കാര്യങ്കോട്‌, മധുവാഹിനി, പയസ്വിനി എന്നിവയിലെ നീറുറവ വറ്റിപ്പോയതും തീരദേശത്തെ ചന്ദ്രഗിരി, ഷിറിയ പുഴകളില്‍ ഉപ്പുവെള്ളം കയറുന്നതും ജലക്ഷാമം രൂക്ഷമാവാനിടയാക്കുന്നു. കോളനിവാസികളും തീരദേശ പ്രദേശത്തെ ജനങ്ങളും ഒരിറ്റ്‌ ദാഹജലത്തിനായി പരക്കം പായുന്ന കാഴ്‌ച ദയനീയമാണ്‌. നാമമാത്രമായി ഗ്രാമപഞ്ചായത്തുകള്‍ നടത്തുന്ന കുടിവെള്ള വിതരണം പലസ്ഥലത്തും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കൊണ്ട്‌ ജനരോശത്തിന്‌ കാരണമാകുന്നു. നാട്ടുകാര്‍ സംഘം ചേര്‍ന്ന്‌ വെള്ളം വിതരണം ചെയ്യുന്ന വണ്ടികളെ കയ്യേറ്റം ചെയ്യുന്നതും പതിവായിട്ടുണ്ട്‌. തൊട്ടടുത്ത പ്രദേശത്തേക്ക്‌ വെള്ളം കൊണ്ടുപോകുന്ന വണ്ടികള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി സംഘബലത്തോടെ വെള്ളം തട്ടിപ്പറിച്ചെടുക്കുന്നിടത്തോളം ജലക്ഷാമം രൂക്ഷമായിട്ടും ജില്ലാ ഭരണകൂടം ഇതൊന്നും കണ്ടില്ലെന്ന്‌ നടിക്കുന്നു.

Thursday, February 12, 2009

മാലിന്യ കൂമ്പാരത്തിന്‌ തീ


പഴയങ്ങാടിയില്‍ മാലിന്യ കൂമ്പാരത്തിന്‌ തീ

പിടിച്ചുപഴയങ്ങാടി: ബസ്‌സ്റ്റാന്റില്‍ മാലിന്യ കൂമ്പാരത്തിനു തീ പിടിച്ചു. മണിക്കൂറുകള്‍ക്കൊടുവില്‍ അഗ്‌നിശമന സേനാ വിഭാഗമെത്തിയാണ്‌ തീ അണച്ചത്‌. ബസ്‌ സ്റ്റാന്റിനു പിന്നില്‍ ബസുകള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനു സമീപമാണ്‌ ഇന്നലെ ഉച്ചയോടെ മാലിന്യത്തിനു തീ പിടിച്ചത്‌. ആളിപ്പടര്‍ന്ന തീ തൊട്ടടുത്തുള്ള കണ്ടല്‍ കാടുകള്‍ വരെയെത്തിയിരുന്നു. ഏഴോം പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന ബസ്‌സ്റ്റാന്റില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌കരിക്കാന്‍ പഞ്ചായത്ത്‌ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ മാലിന്യങ്ങള്‍ ബസ്‌സ്റ്റാന്റിനു സമീപം നിക്ഷേപിക്കല്‍ പതിവാണ്‌. പ്ലാസ്റ്റിക്‌ മാലിന്യങ്ങളടക്കം കുന്നുകൂടുന്ന ഇവിടെ വ്യാപാരികള്‍ തന്നെ കത്തിച്ചു കളയുകയാണ്‌ പതിവ്‌.ഇതുമൂലം സമീപത്തെ കണ്ടല്‍ കാടുകള്‍ക്ക്‌ ഭീഷണിയാവുന്നു. മാലിന്യ സംസ്‌കരണത്തിന്‌ അധികൃതര്‍ നടപടി കൈക്കൊള്ളാത്തതുമൂലം പ്ലാസ്റ്റിക്‌ മാലിന്യങ്ങളടക്കം കത്തിക്കുന്നത്‌ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കുമിടയാക്കുകയാണ്‌.

Thursday, October 2, 2008

പയ്യാമ്പലത്ത്‌ അപകടം പതിയിരിക്കുന്നു;


പയ്യാമ്പലത്ത്‌ അപകടം പതിയിരിക്കുന്നു;

പയ്യാമ്പലത്ത്‌ അപകടം തുടര്‍ക്കഥയാകുമ്പോള്‍ അധികൃതര്‍ മൗനം പാലിക്കുന്നു. ബുധനാഴ്‌ച ചെറിയ പെരുന്നാളാഘോഷത്തിനെത്തിയ മട്ടന്നൂര്‍ ചാവശ്ശേരിയിലെ കുനിയില്‍ റിസ്‌വാനാ(15)ണ്‌ പയ്യാമ്പലത്തെ തിരകളുടെ അവസാന ഇര. കൂട്ടുകാരോടൊത്ത്‌ കുളിക്കാനിറങ്ങിയ റിസ്‌വാന്‍ തിരമാലകളില്‍ പെടുകയായിരുന്നു. ഇതിനു മുമ്പും പലതവണ അപകടങ്ങളും മരണങ്ങളും സംഭവിച്ചിരുന്നു. മുഴപ്പിലങ്ങാട്‌ തീരത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി പയ്യാമ്പലത്ത്‌ ചുഴികളുണ്ടാകുന്നുണ്ട്‌. ഇതാണ്‌ അപകടമുണ്ടാക്കുന്നത്‌. അപകട സാധ്യത വിളിച്ചറിയിച്ചുള്ള ഒരു ബോര്‍ഡ്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇവിടെ സ്ഥാപിച്ചിരുന്നെങ്കിലും ദ്രവിച്ചു പോയി. ഇപ്പോഴതിന്റെ കാല്‍ പോലുമില്ല. ആഘോഷ ദിവസങ്ങളില്‍ പോലും അപകട മുന്നറിയിപ്പ്‌ നല്‍കാന്‍ ഇവിടെ സംവിധാനങ്ങളില്ല. ലൈഫ്‌ ഗാര്‍ഡുകളുണ്ടെങ്കിലും കുളിക്കാനിറങ്ങുന്നവരെ നിയന്ത്രിക്കാനിവര്‍ക്കാകുന്നില്ല. ആഘോഷത്തിന്‌ മറ്റു സ്ഥലങ്ങളില്ലാത്തതിനാല്‍ ഓണം, പെരുന്നാള്‍, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ നൂറുകണക്കിനാളുകളാണ്‌ ഇവിടെയെത്താറ്‌.

Saturday, September 27, 2008

കന്യാസ്‌ത്രീകളുടെ പ്രണയം

കന്യാസ്‌ത്രീകളുടെ പ്രണയം പ്രമേയമാക്കിയ ടെലിഫിലിം വിവാദമാകുന്നു
: ദി ലാസ്റ്റ്‌ ലീഫ്‌ ടെലിഫിലിം വിവാദമാകുന്നു. ഷെറി രചനയും സംവിധാനവും നിര്‍വ്വഹിച്ച ടെലിഫിലിം കന്യാസ്‌ത്രീകളായ നോറയുടെയും സ്‌നേഹയുടെയും കഥയാണ്‌ പറയുന്നത്‌. രോഗിയായ നോറ സദാ മരണത്തെ ഇഷ്‌ടപ്പെടുന്നു. മഠത്തില്‍ പുതുതായി എത്തുന്ന സിസ്റ്റര്‍ സ്‌നേഹയുമായുള്ള സൗഹൃദം ജീവിതത്തെ പ്രണയിക്കാന്‍ നോറയെ പ്രേരിപ്പിക്കുകയാണ്‌. തളിപ്പറമ്പ്‌ രാജന്‍ നിര്‍മിച്ച ഈ ടെലിഫിലിം ഉടന്‍ നിരോധിക്കണമെന്ന്‌ റിലീജിയന്‍സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ കണ്ണൂര്‍ യൂനിറ്റ്‌ ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ ഒരു കന്യാമഠത്തില്‍ നടന്നതായി പറയപ്പെടുന്ന സംഭവത്തെയും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്‌ പി. ശ്രീദേവിയുടെ പരാമര്‍ശങ്ങളെയും ആധാരമാക്കി നിര്‍മിച്ച ഈ ടെലിഫിലിം വിശ്വാസനിഷ്‌ഠിത മൂല്യങ്ങളെ കരിവാരിത്തേക്കാനുള്ള ആയുധമാക്കി ചിലര്‍ മാറ്റുകയാണെന്ന്‌ യൂനിറ്റ്‌ പ്രസിഡണ്ട്‌ സിസ്റ്റര്‍ ജാനറ്റ്‌, ഡോ. സിസ്റ്റര്‍ ട്രീസ എന്നിവര്‍ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. ശാന്തദേവി, ദീപ, സുമി, കെ.സി. വര്‍ഗീസ്‌ എന്നിവരഭിനയിച്ച ടെലിഫിലിമിന്റെ ഛായാഗ്രഹണം ക്രിസ്റ്റി ജോര്‍ജാണ്‌. കന്യാസ്‌ത്രീ സമൂഹത്തിന്റെ വിലപ്പെട്ട സേവനങ്ങളെ തേജാവധം ചെയ്യുകയാണ്‌ ടെലിഫിലിമിലൂടെ എന്ന്‌ ഇവര്‍ പറഞ്ഞു. ഏതോ ഒരു കന്യസ്‌ത്രീയുടെ ജനഹീനത മൂലമുണ്ടായ സംഭവത്തെ ഉയര്‍ത്തിപ്പിടിച്ച്‌ കന്യാസ്‌ത്രീകളെയും മഠങ്ങളെയും കുറ്റവാളികളാക്കി ചിത്രീകരിക്കുന്നത്‌ പ്രതിഷേധാര്‍ഹമാണ്‌. ഇത്‌ നീതിക്ക്‌ നിരക്കുന്നതല്ലെന്ന്‌ ഇവര്‍ അഭിപ്രായപ്പെട്ടു.

റെയിഞ്ചു കിട്ടാത്തത്‌ പുറത്തുള്ളവര്‍ക്ക്‌!


ജാമര്‍ ജയിലിനകത്ത്‌ റെയിഞ്ചു കിട്ടാത്തത്‌ പുറത്തുള്ളവര്‍ക്ക്‌!

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിനകത്ത്‌ മൊബൈല്‍ ഫോണ്‍ ജാമറുകള്‍ സ്ഥാപിച്ച തടവുകാര്‍ക്ക്‌ പ്രയോജനപ്രധമാകുന്നില്ലെങ്കിലും ജയിലിനു പുറത്ത്‌ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ ദുരിതത്തിലായി. നാല്‍പത്‌ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്‌ ജയിലിനകത്ത്‌ ജാമറുകള്‍സ്ഥാപിച്ചത്‌. തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുകയായിരുന്നു ലക്ഷ്യം. പക്ഷേ ജാമറുകളില്‍ ഉപ്പു നിറച്ചും മറ്റു സംവിധാനങ്ങളുപയോഗിച്ചും തടവുകാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗം തുടര്‍ന്നു. ജയിലിന്റെ പല ഭാഗങ്ങളിലും നല്ല റെയിഞ്ചുണ്ട്‌. എന്നാല്‍ ജയിലിന്റെ അതിര്‍ത്തി പഞ്ചായത്തുകളായ പുഴാതി, പള്ളിക്കുന്ന്‌, ചിറക്കല്‍ എന്നിവിടങ്ങളിലെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ റെയിഞ്ച്‌ കിട്ടാതെ വിഷമിക്കുകയാണ്‌. ഇവരുടെ ദൈനംദിന ജീവിതത്തിന്റെ താളം തന്നെ തെറ്റുകയാണ്‌. ബി.എസ്‌.എന്‍.എല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങി ഒരു കമ്പനിയുടെയും ഫോണിനും റെയിഞ്ചു കിട്ടുന്നില്ല. ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന്‌ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ അന്വേഷണം നടത്തിയപ്പോയാണ്‌ ജയിലിനകത്ത്‌ സ്ഥാപിച്ച ജാമറുകളാണ്‌ വില്ലനെന്ന്‌ ബോധ്യമായത്‌. ഗവര്‍മെന്റിന്‌ പ്രസിനു മുന്നില്‍ ഒരു സ്ഥപനമാരംഭിച്ച യുവാവ്‌ മൊബൈല്‍ ഫോണിന്‌ റെയിഞ്ച്‌ കിട്ടാതെ ബിസിനസ്‌ അവതാളത്തിലായപ്പോയാണ്‌ മൊബൈല്‍ കമ്പനിയെ പരാതിയുമായി സമീപിച്ചത്‌. ജാമറിനെ പ്രതിയോഗിക്കാനുള്ള സംവിധാനം തേടി നടക്കുകയാണ്‌ ഈ യുവാവ്‌. ജയിനികത്ത്‌ കിടക്കുന്ന കുറ്റവാളികള്‍ക്കും വിചാരണ തടവുകാര്‍ക്കും വേണ്ടി തങ്ങളെന്തിന്‌ ദുരിതമനുഭവിക്കുന്നുവെന്നാണ്‌ പൂഴാതി, ചിറക്കര, പള്ളിക്കുന്ന്‌ ഭാഗങ്ങളിലുള്ളവരുടെ ചോദ്യം.

വര്‍ഷത്തിനകം പരിഹരിക്കും


.നഴ്‌സിങ്ങ്‌ മേഖഊ്‌രശലയിലെ ഫാക്കല്‍റ്റി ക്ഷാമം ഒരു വര്‍ഷത്തിനകം പരിഹരിക്കും:

: സംസ്ഥനത്ത്‌ നഴ്‌സിങ്ങ്‌ മേഖലയിലുള്ള ഫാക്കല്‍റ്റികളുടെ ക്ഷാമം ഒരു വര്‍ഷത്തിനകം പരിഹരിക്കുമെന്ന്‌ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ കണ്ണൂര്‍ ടൗണ്‍ ഹാളില്‍ എ.കെ.ജി. സ്‌മാരക സഹകരണാസ്‌പത്രിക്ക്‌ കീഴിലുള്ള ബി.എസ്‌.സി. നഴ്‌സിങ്ങ്‌ കോളജ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംസ്ഥാനത്ത്‌ ആയിരം നഴ്‌സുമാരെ ഒരു വര്‍ഷത്തിനകം നിയമിക്കുമെന്ന്‌ അവര്‍ പറഞ്ഞു. നഴ്‌സിങ്ങ്‌ വിദ്യാഭ്യാസ മേഖലയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍#്‌തതനമാണ്‌ നടക്കുന്നത്‌. നഴ്‌സിങ്ങ്‌ സര്‍വകലാശാലക്ക്‌ കീഴില്‍ എല്ലാ വിഭാഗം നഴ്‌സിങ്ങ്‌ സ്ഥാപനങ്ങളും അണിനിരത്താനാണ്‌ ശ്രമം. മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വി.കെ. തങ്കമണി, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കെ. നാരായണന്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ പ്രൊഫ. കെ. കുഞ്ഞികൃഷ്‌ണന്‍, നഗരസഭ ചെയര്‍മാന്‍ ബി.പി. ഫാറൂഖ്‌, ഹോസ്‌പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ഇ. നാരായണന്‍, നഴ്‌സിങ്ങ്‌ എഡുക്കേഷന്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ സലോമി ജോര്‍ജ്‌, പരിയാരം മെഡിക്കല്‍ കോളജ്‌ ചെയര്‍മാന്‍ ടി. ഗോവിന്ദന്‍ മാസ്റ്റര്‍, പൂഴാതി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പനയന്‍ ഉഷ, എ.പി. കുട്ടികൃഷ്‌ണന്‍, പി.വി. ബാലകൃഷ്‌ണന്‍ മാസ്റ്റര്‍, ഡോ. കെ.പി. ബാലകൃഷ്‌ണ പൊതുവാള്‍ പ്രസംഗിച്ചു. എന്‍. രാമചന്ദ്രന്‍ സ്വാഗതവും എം. പ്രകാശന്‍ നന്ദിയും പറഞ്ഞു.

ഉഠോബാബ



ഉഠോബാബകണ്ണൂര്‍ മക്കാനിയിലെത്തി

കണ്ണൂര്‍: ആന്ധ്ര ചിത്തൂര്‍ സ്വദേശി സമീര്‍ ഹുസൈന്‍ കഴിഞ്ഞ 35 വര്‍ഷത്തെ ശീലം തെറ്റിക്കാതെ കണ്ണൂര്‍ മക്കാനിയിലെത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മക്കാനിയില്‍ ഖബറടക്കിയ ഉമ്മാമയ്‌ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും നഗരത്തിലെ വിശ്വാസികളെ അത്താഴത്തിനുണര്‍ത്താനും കണ്ണൂരില്‍ അത്താഴത്തിന്‌ മുട്ടി ഉണര്‍ത്തുന്നതിനാല്‍ ഉഠോബാബയെന്നും തളിപ്പറമ്പ, പയ്യന്നൂര്‍ ഭാഗങ്ങളില്‍ ദയര എന്നും അറിയപ്പെടുന്ന ബാബമാര്‍ മദ്‌ഹ്‌ പാടി നീങ്ങുകയാണ്‌. ഉള്ളാളം സയ്യിദ്‌ മദനിയാ ഔലിയാ ഷാഹുലമീദ്‌...കണ്ണൂര്‍, തളിപ്പറമ്പ, തലശ്ശേരി ഭാഗങ്ങളിലാണ്‌ ആന്ധ്രയില്‍ നിന്ന്‌ നേരത്തെ ഉഠോ ബാബമാര്‍ എത്തിയത്‌. എന്നാല്‍ കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ 25 പേര്‍ എത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം എത്തിയത്‌ ഏഴു പേരാണ്‌. അറക്കല്‍ രാജവംശത്തിന്റെ കാലത്തു തന്നെ ഉഠോബാബമാര്‍ കണ്ണൂരിലെത്തിയിരുന്നു. വിശ്വാസികളെ അത്താഴത്തിനു വിളിച്ചുണര്‍ത്തുന്ന ഉഠോബാബമാര്‍ചില ദിവസങ്ങള്‍ കണ്ണൂര്‍ ചാലാട്‌ ഭാഗത്തുമാത്രമാണ്‌ അത്താഴമുട്ടാനെത്തിയത്‌.കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടെ എത്തിയ അബ്‌ദുല്‍ അസീസ്‌ ഈ വര്‍ഷം എത്തിയിട്ടില്ല. മൗലാനാ സാഹിബ്‌, താജ്‌, അബ്‌ദുല്‍ ഖാദര്‍ മക്കാനിക്കാര്‍ക്ക്‌ സുപരിചിതമായ പല പേരുകളും ഈ വര്‍ഷമെത്തിയില്ല. ഇതിനാലാണ്‌ കഴിഞ്ഞ കാലങ്ങളെ പോലെ അത്താഴം മുട്ടാനാവാത്തതെന്ന്‌ ഹുസൈന്‍ അബീര്‍ പറഞ്ഞു. ദഖ്‌നി മുസ്‌ലിം മക്കാനിയില്‍ ഒരുക്കിയ വഴിയോര സത്രത്തിലാണ്‌ ഉഠോബാബമാരുടെ താമസം. ഈദുല്‍ഫിത്വര്‍ കഴിഞ്ഞ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിയ ബാബമാര്‍ മക്കാനിയിലെത്തി കബാലിയും, ബൈത്തും ചൊല്ലിയാണ്‌ പിരിയാറ്‌. പൂര്‍വ്വികര്‍ തുടങ്ങിവെച്ച ഈ ശീലം മാറ്റമില്ലാതെ ഇവരും തുടരുമെന്ന്‌. ഹുസൈന്‍ അമീര്‍ പറഞ്ഞു

Friday, September 26, 2008

പരിയാരം മെഡിക്കല്‍ സെമിനാര്‍


പരിയാരം മെഡിക്കല്‍ കോളേജിന്‌എന്‍.ബി.എച്ച്‌.എം പദവി: സെമിനാര്‍

: പരിയാരം മെഡിക്കല്‍ കോളേജിന്‌ എന്‍.ബി.എച്ച്‌.എം (നാഷണല്‍ അക്രിസേഷന്‍ ബോര്‍ഡ്‌ ഫോര്‍ ഹോസ്‌പിറ്റല്‍ പ്രൊവൈസര്‍) പദ്ധതി നേടിക്കൊടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളജും ക്വാളിറ്റി കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയും ആക്‌മേ കണ്‍സള്‍ട്ടിംഗ്‌ ചേര്‍ന്ന്‌ നടത്തുന്ന നാഷണല്‍ സെമിനാര്‍ ഇന്ന്‌ പരിയാരം മെഡിക്കല്‍ കോളജില്‍ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.9.30ന്‌ സഹകരണ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ നടക്കുന്ന സെമിനാറില്‍ പ്രൊഫ. ഗിരിധര്‍ ജെഗിലാനി (ഡി.ഇ.ഒ ജന.സെക്രട്ടറി ക്വാളിറ്റി കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ), ഡോ. തൂപ്പില്‍ വെങ്കിടേഷ്‌ (അഡ്വാസര്‍ സെന്റ്‌ജോണ്‍സ്‌ നാഷണല്‍ അക്കാദമി ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സ്‌), ഡോ. കിഷോര്‍ മൂര്‍ത്തി, സീനിയര്‍ എന്‍.എ.ബി.എച്ച്‌. അസ്സസര്‍, ജി.എസ്‌. രാജേന്ദ്രകുമാര്‍, വൈസ്‌ പ്രസിഡണ്ട്‌ ആക്‌മേ കണ്‍സള്‍ട്ടിംഗ്‌, സി.കെ. ജോസഫ്‌, കണ്‍സള്‍ട്ടന്റ്‌, ആക്‌മേ കണ്‍സള്‍ട്ടിംഗ്‌ എന്നിവര്‍ പങ്കെടുക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.ഇന്ത്യയില്‍ ആകെ 19 ആസ്‌പത്രികള്‍ക്ക്‌ മാത്രമെ ആതുര ചികില്‍സ സ്ഥാപനങ്ങളുടെ ഐ.എസ്‌.ഐ സര്‍ട്ടിഫിക്കറ്റായി കരുതുന്ന എന്‍.എ.ബി.എച്ച്‌. സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുള്ളൂവെന്ന്‌ സംഘാടകര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ കിംഗ്‌, മിംസ്‌, ലക്ഷോര്‍, ബേബി മെമ്മോറിയല്‍ എന്നീ ആസ്‌പത്രികള്‍ക്ക്‌ മാത്രമാണ്‌ ഈ സര്‍ട്ടിഫിക്കറ്റുള്ളത്‌.

Thursday, September 25, 2008

മയക്കുമരുന്നുവ്യാപാരം


ഡ്രഗ്‌ ലൈസന്‍സിന്റെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്നുവ്യാപാരം

കണ്ണൂരി: ഡ്രഗ്‌ ലൈസന്‍സിന്റെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്നുവ്യാപാരം നടത്തിയ കടയുടമയെ ടൗണ്‍ സി ഐ പി പി സദാനന്ദനും സംഘവും വലയിലാക്കി. കണ്ണൂരിലെ ജീനിയസ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ഉടമ ശശിധരനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളുടെ വീട്ടില്‍ നിന്ന്‌ നിയമവിരുദ്ധമായി സ്റ്റോക്കുചെയ്‌ത 761 ആംപ്യൂള്‍ `പെന്റാ സൊസൈന്‍' എന്ന മരുന്നും പിടികൂടിയിട്ടുണ്ട്‌. നാര്‍കോട്ടിക്‌ ഡ്രഗ്‌സ്‌ ആന്റ്‌ സൈക്കോട്രോപിക്‌ സബ്‌സ്റ്റന്‍സ്‌ ആക്‌ട്‌ പ്രകാരം മയക്കുമരുന്നായി ലിസ്റ്റുചെയ്‌തതാണ്‌ ഇത്‌. ക്രോണിക്‌ കാന്‍സര്‍ രോഗികള്‍ക്കും മറ്റും വേദനസംഹാരിയായി നല്‍കുന്ന ഈ മരുന്ന്‌ `ട്രിപ്പിള്‍ പ്രിസ്‌ക്രിപ്‌ഷന്‍' കൊണ്ടുമാത്രമേ വാങ്ങാന്‍ കഴിയൂവെന്ന്‌ സി ഐ വ്യക്തമാക്കി.ഇന്നലെ രാവിലെ തളിപ്പറമ്പില്‍ വെച്ച്‌ ഇരിട്ടി സ്വദേശിയായ സുമേഷ്‌ (32) എന്ന യുവാവിനെ തളിപ്പറമ്പ്‌ എസ്‌ ഐ അബ്‌ദുറഹീമും സംഘവും അറസ്റ്റുചെയ്‌തിരുന്നു. ഇയാളില്‍ നിന്ന്‌ 680 ആംപ്യൂള്‍ സോസിന്‍ എന്ന മയക്കുമരുന്ന്‌ പിടികൂടിയിരുന്നു. സാധാരണ ആശുപത്രി, ഡോക്‌ടര്‍മാര്‍, ഫാര്‍മസി എന്നിവര്‍ക്കുമാത്രമേ മരുന്നുവില്‍ക്കാറുള്ളൂ. എന്നാല്‍ മുമ്പ്‌ കള്ളനോട്ടുകേസിലും മയക്കുമരുന്നുകേസിലും പ്രതിയായിട്ടുള്ള സുമേഷിന്‌ മരുന്ന്‌ലഭ്യമായത്‌ വന്‍ സ്വാധീനമുള്ള റാക്കറ്റുവഴിയാണെന്നുള്ള സംശയത്തെ തുടര്‍ന്ന്‌ ചോദ്യം ചെയ്‌തപ്പോള്‍ കണ്ണൂരിലെ ജീനിയസ്‌ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ശശിധരനാണ്‌ മരുന്ന്‌ വിതരണം ചെയ്‌തതെന്ന്‌ വ്യക്തമായി. ഇതിനെതുടര്‍ന്ന്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ സി ഐ പി പി സദാനന്ദനും സംഘവും ശശിധരന്റെ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ റെയ്‌ഡ്‌ ചെയ്‌തെങ്കിലും മരുന്ന്‌ കണ്ടെത്താനായില്ല. പിന്നീട്‌ ശശിധരന്റെ വീട്‌ സര്‍ച്ച്‌ ചെയ്‌തപ്പോഴാണ്‌ മരുന്നിന്റെ വന്‍ശേഖരം കണ്ടെത്താന്‍ കഴിഞ്ഞത്‌. സി ഐയോടൊപ്പം ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്‌ടര്‍ നാരായണനും പരിശോധനയില്‍ പങ്കെടുത്തു.

മൊഞ്ചുള്ള കൈകളില്‍മൈലാഞ്ചിയിട്ടവര്‍....


മൊഞ്ചുള്ള കൈകളില്‍മൈലാഞ്ചിയിട്ടവര്‍....

പഴയങ്ങാടി: മൊഞ്ചുള്ള കൈകളില്‍ മൈലാഞ്ചി ഇട്ട്‌ പുതിയങ്ങാടി ജമാഅത്ത്‌ ഹൈസ്‌കൂളിലെ മങ്കമാര്‍ മൈലാഞ്ചി ഉല്‍സവ്‌ 08ല്‍ ശ്രദ്ധേയമായി.സ്‌കൂളിലെ ചിത്രകലാധ്യാപകനും പ്രശസ്‌ത ശില്‍പിയുമായ കെ.ആര്‍.വെങ്ങരയുടെ നേതൃത്വത്തിലാണ്‌ മൈലാഞ്ചി ഉല്‍സവമെന്ന മൈലാഞ്ചിയണിയല്‍ മല്‍സരം സംഘടിപ്പിച്ചത്‌.പരസ്‌പര സൗഹാര്‍ദ്ദത്തിന്റെ വേരുകള്‍ ഊട്ടിയുറപ്പിക്കുന്നതിന്‌ നാടന്‍ കലയുടെ ഗണത്തില്‍പെടുത്തിയുമാണ്‌ മൈലാഞ്ചിയണിയല്‍ മല്‍സരം നടത്തിയത്‌. മൈലാഞ്ചി ഇലകള്‍ അരച്ചെടുത്ത്‌ കൈകള്‍ മുഴുവനായി അണിഞ്ഞ കാലത്തില്‍ നിന്നും മാറി വിപണിയില്‍ ലഭ്യമായ മൈലാഞ്ചി കോണുകള്‍ ഉപയോഗിച്ച്‌ തങ്ങളുടെ ഭാവനയനുസരിച്ചുള്ള ഡിസൈനുകള്‍ തീര്‍ക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ താല്‍പര്യത്തോമാണ്‌ പ്രകടിപ്പിച്ചത്‌. സ്‌കൂളിലെ 160 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തപ്പോള്‍ അവരില്‍ ആണ്‍കുട്ടികളും മല്‍സരത്തില്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുവാനെത്തിയിരുന്നു. വിവാഹാഘോഷ വേളകളില്‍ പുതിയ പെണ്ണിനെ മൈലാഞ്ചിയണിയിക്കുവാന്‍ ബ്യൂട്ടിഷ്യന്‍മാരെ തേടുന്ന കാലത്ത്‌ കൂട്ടുകാരുടെ കൈകളില്‍ ഭാവനയുടെ പുത്തന്‍ രേഖാചിത്രങ്ങള്‍ തീര്‍ത്ത്‌ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ ഒട്ടും പിന്നിലല്ലെന്നറിയിക്കുകയായിരുന്നു മൈലാഞ്ചി ഉല്‍സവ്‌ 08-ലൂടെ.

About Me

My photo
കണ്ണൂര്‍, കേരള, India
hhgjhgh